Monday, May 10, 2021

മുക്കത്തെ കൊമ്പന്മാർ

"അല്ല മോനെ അന്റെ നാട് മുക്കല്ലേ .?  ഞാൻ കഴിഞ്ഞയാഴ്ച അവിടെ വന്നിരുന്നു ... ബാങ്ക്ൻ്റെ വായ്പാ അടവ് കളക്ഷന് . അവിടെത്തിയപ്പോ കുറച്ചു ലേറ്റ് ആയിന് ... ആളെ വീട് ചോദിച്ചു പിടിച്ചു ചെന്നപ്പോ ...  എന്താ സീൻ .. അഞ്ചു ..എട്ടു ആളുണ്ട് മുറിയിൽ. നമ്മളെ കീരിക്കാടൻ ജോസിനെ പോലെ ഉള്ള ഘടാ ഗെഡികൾ. കണ്ണൊക്കെ ചുവന്നു ... മേശ മേലെ ഇഷ്ട്ടം പോലെ സാധനം ...നാടനും ഫോറിൻ എല്ലാം. ഉണ്ട് ..നമ്മള് ചെന്ന് പെട്ട അവസ്ഥ ...ബാങ്കിന്ന് അടവ് വാങ്ങാൻ വന്നതെന്ന് പറഞ്ഞപ്പോ ... ഇപ്പൊ തന്നെ വേണോ എന്നൊരു ചോദിയം ... മുണ്ടിയില്ല ഞാൻ. വെടിയിറച്ചി ഉണ്ട് ....വേണേൽ അതും കൂട്ടി അടിച്ചിട്ട് ...വേഗം വിട്ടോ ...  ചുവന്ന കണ്ണുള്ള മൂപ്പര് പറഞ്ഞു ...ഹോ..എമ്മാദിരി ടീം ...തകർക്ക തന്നെ. 

(കൊറ്റങ്ങൽ ശശിയേട്ടൻ ആൻഡ് ഗ്യാങ് )


"നിങ്ങളെ നാട്ടീന്നു ഒരു ടീം വന്നിരുന്നു 2 ദിവസം മുൻപ് ഷോപ്പില് "...മിട്ടായി തെരുവില് ..രണ്ടാം ഗേറ്റിനടുത്തു ഷോപ്പുള്ള ഫ്രീക്കൻ നമ്മളോടായി പറഞ്ഞു. അവൻ്റെ കടയിൽ മൊത്തം ഹെവി മെറ്റൽ ടി ഷർട്ടും സ്റ്റോൺ വാഷ് ജീൻസും ഉള്ള ഹെവി ലോഡ് ഐറ്റംസ് ആണ്. "ചെക്കന്മാരൊന്നും അല്ല ..നമ്മളെ വാപ്പാന്ൻ്റെ പ്രായം ഉള്ള കുറെ ടീം. ടോപ് ഓപ്പൺ ജീപ്പ് ഒക്കെ ആയി ... ഫുൾ കളര്ഫുള് ബർമുഡ, ടി ഷർട്ട് ഒക്കെ കുറെ  വാങ്ങി ..  പൈസ വാരി എറിഞ്ഞു ടീമ്സ്‌ .. ഗോവ ട്രിപ്പ് ആണെന്നൊ പറഞ്ഞത് ... ഫുൾ ജോളി ... പൊളി ലൈഫ്.

(അബദുല്ലകോയക്ക ആൻഡ് ഗ്യാങ് )


മഹാറാണിയിലും കോസ്മോ ക്ലബ്ബിലും അളകാപുരിയിലും എന്ന് വേണ്ട എവിടെ ചെന്നാലും ഇത് പോലെ മുക്കത്തുകാരെ കാണുമ്പോ നിങ്ങളെ നാട്ടിലെ എവർ ഗ്രീൻ യുവാക്കളെ പറ്റി അനുഭവം പറയുന്ന ആളുകളെ കാണുമായിരുന്നു (ഇപ്പോഴും കണ്ടേക്കും പഴയ കഥകൾ ആയിട്ട് പറയുന്ന).

R S വിമൽ എടുത്ത സിനിമയുടെ പുതിയ പരിവേഷം അല്ല ...പല ഗ്യാങ് ആയിട്ടെങ്കിലും ..ആടി തിമിർത്ത നമ്മുടെ മുന്നത്തെ ലെജൻഡ്സിനെ പറ്റി പാടുന്നവർ ..പറയുന്നവർ.

മൈക്കോ ക്ലബ്, സൊറാകോട്ട , ഗുഹ .. പല പേരിൽ .. കലാ സാംസ്‌കാരിക മേഖലയിലും അല്ലാതെയും തല ഉയർത്തി ..പോലീസിനോ മത മൗലിക വാദികൾക്കോ ഒന്ന് തൊടാൻ പോലും പേടിക്കുന്ന ഇരുവഴിഞ്ഞിടെ കൊമ്പന്മാർ. കാസ്റ്റിംഗിൽ അൽ  പാസിനോ, ഡി നീറോ ഒക്കെ  വേണ്ടി വരും ഇവർക്ക്. 


"ഇപ്പോളത്തെ ടീമ്സിനു ..കുറെ പൈസ ഈണ്ടാക്കാ എന്നല്ലാതെ... കാരക്ടർ ഇല്ലടെ ..കുഴിച്ചു നോക്കിയാ ..വെറും ബഡായി ... അയിനൊടു ഞാൻ മുക്കത്തു ഇറങ്ങല് നിർത്തി "  (ഷുക്കൂർ കമ്പളവൻ ).

താജു എന്ന പ്രതിഭാസം

താജു എന്ന പ്രതിഭാസം

"മുക്കത്തുള്ള താജു സാറിനെ അറിയുമോ... കമ്പ്യൂട്ടർ ബിസ്നെസ് ഒക്കെ ഉള്ള ?"  എന്ന് മുക്കത്തുള്ള ആരോടെങ്കിലും ചോദിച്ചാൽ "അറിയോ എന്നോ ... ആ ഡാഷ് സാർ ആണോ എന്ന് അറിയില്ല ...പക്ഷെ നമ്മുടെ സ്വന്തം ആളാ..എന്തേ ചോയിക്കാൻ  " എന്ന് പറയുന്നവർ കുറെ കാണും.


  വെള്ളിയാഴ്ച മൊയ്‌ദീൻ പള്ളിയുടെ മുന്നിൽ എത്തുമ്പോ ജുമാ നിസ്കാരത്തിനു കയറാൻ കൂടെ നിന്ന അവൻ ചെരുപ്പ് ഊരി വെക്കാൻ പോയാൽ പിന്നെ കാണില്ല ...തിരക്കായതിനാൽ നോക്കില്ല ..നിസ്ക്കാരം കഴിഞ്ഞു ഇറങ്ങുമ്പോ പള്ളിയുടെ മുന്നിൽ ആദ്യം നിക്കുന്നുണ്ടാവും ...എന്നോടൊരു ചോദ്യവും ..."യ്യി യെവിടെ പോയതാ ചെങ്ങായ്‌ "... ഇത് എല്ലാ ആഴ്ചയും തുടർന്നപ്പോ പിന്നെ അത് ശീലമായി. കൊടിയത്തൂർക്കാരൻ താജു ആണ് അന്നൊക്കെ . അവൻ്റെ വിളയാട്ടങ്ങൾ കണ്ടു ശീലിച്ചിട്ടില്ലാത്ത നിഷ്കളങ്കരായ ഞങ്ങൾ മുക്കം നിവാസികൾ അറിഞ്ഞോ അവൻ അവതരിക്കാൻ ഇരിക്കുന്നെ ഉള്ളു എന്ന്.


ലണ്ടനിലോ മറ്റോ ആയിരുന്നേൽ മികച്ച ഒരു പാപ്പരാസി പത്രക്കാരൻ ആവാൻ ഉള്ള അവൻ തട്ടകം ആക്കിയത് മുക്കം എന്നതിൽ പല പേര് കേട്ട തറവാട്ടുക്കാരും അവനെ നോട്ടമിട്ടതാ. പക്ഷെ അവനിലെ ആദാമിന്റെ മകൻ അബു എന്ന വികാരം പാപ്പരാസിയെക്കാൾ മുന്നിട്ടു നിന്നതിനാൽ അവൻ വേണ്ടപെട്ടവനും ആയി എന്നതാണ് വിരോധാഭാസം.

കുറ്റിപ്പാല ഭാഗത്തെ കൂട്ടുകാരുമായി ആദ്യമായി   കൂടുമ്പോൾ ഒട്ടും കുറയരുത് എന്ന വാശിയിൽ രണ്ടെണ്ണത്തിന് പുറകെ ഒരു ഗോൾഡ് കോയിൻ വായിലിട്ടു മുറുക്കുകയും ചെയ്താണ് അവൻ്റെ ആദ്യത്തെ അടി എൻട്രി. അന്ന് ഹൈ സ്കൂൾ ഗ്രൗണ്ടിലെ ചീനി മര ചോട്ടിലും അറ്റത്തെ ക്ലാസ് റൂമിലും തളർന്നു കിടന്നു  ..ഇനി ജന്മത്തിൽ ഗോൾഡ് കോയിൻ പോയിട്ട് ഒരു കോയിനും തൊടില്ലെന്നു പിറ്റേന്ന് ഉള്ള ആരോഗ്യത്തിൽ പ്രഖ്യാപിച്ചു. പക്ഷെ പിന്നീടങ്ങോട്ട് കുറ്റിപ്പാലയിലും മുക്കത്തും അവൻ്റെ ജൈത്ര യാത്ര ആയിരുന്നു. ദൂരെ സ്ഥലങ്ങളിൽ നിന്നും നേരിട്ട് പരിചയം ഇല്ലാത്തവർ വരെ അവനെ തിരഞ്ഞു  വന്ന നിമിത്തങ്ങൾ ഉണ്ടായി ...രണ്ടാളുടെ ആഴത്തിൽ നിന്നാണെകിലും മുങ്ങി എടുക്കാം എന്ന് വരെ പറഞ്ഞവർ (അവൻ കുഴിച്ചിട്ടതിനെ പറ്റി അറിയുന്നവർക്ക് കലങ്ങും ).

ഓഫ് സ്റ്റമ്പിന് പുറത്തു നിന്ന് കറങ്ങി കുറ്റി തെറിച്ചിട്ടും "അത് പിച്ചിന് പുറത്തു കുത്തി വന്നതാ അതിനാൽ അത് ഔട്ട് ആയി കൂട്ടില്ല" എന്ന അലമ്പ് ഹാറൂൻടെ പ്രസ്താവനയോട് "എന്നാ പിന്നെ ഇവിടെ ഈ കളിയും മാണ്ട " എന്ന പ്രസ്താവയോടെ മൂന്ന് സ്റ്റമ്പും ഊരി നടന്നു പോയതോടെ അവൻ കളത്തിൽ അവൻ്റെ നിലപാട് വ്യക്തമാക്കി.

ചിത്രങ്ങൾ കുറെ ഉണ്ട്

ഷിബുവിന്റെ വീടിൻ്റെ  മുറ്റത്തു 15-20  ജോഡി ചെരുപ്പ് ഉണ്ടായിട്ടും നോക്കാൻ വന്ന മാഷോട് "ഞാൻ ഇവിടെ ഒറ്റക്കാണ് "എന്ന് പറഞ്ഞ  സത്യസന്ധൻ

പുഴ വെള്ളത്തിൽ കുത്തൊഴുക്കിൽ ഒലിച്ചു വന്ന കുട നീന്തി ചെന്ന് കരക്ക്‌ അടുപ്പിച്ചപ്പോ "ഞാനാ അത് ആദ്യം കണ്ടത് അതിനാൽ അത് എനിക്ക് അവകാശപെട്ടതാ എന്ന് പറഞ്ഞ ജൂനിയറിനു കുട കൊടുത്തിട്ടു "ഈ #### വേറെ എന്ത് പറയാൻ" എന്ന്  പറഞ്ഞ ദാനശീലൻ

ദാസേട്ടന് ഗ്രാൻഡ് ഷോപ്പ് വഴി കിട്ടുന്ന പ്രോമോ പാർട്ടികൾക്ക് സ്വന്തം പണികൾ മാറ്റി വെച്ച് കൂടെ പോവുന്ന അബു എന്ന സഹ യാത്രികൻ

എൻ കയ്യിൽ കണ്ണൻ ചുരുട്ട് ഇരിക്ക് എന്ന് പറഞ്ഞു മസിനഗുഡി പോവുന്ന സിന്ദൂരക്കു ഇംഗ്ലീഷ് പാട്ടിനു കൂടെ താളം പിടിച്ചു സീമ


 


കുറെ നീളും കഥകൾ